2012, ജൂലൈ 27, വെള്ളിയാഴ്‌ച

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം


ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകി അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാതാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി പതാക ഉയര്‍ത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം പ്രഡിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ദീപപ്രോജ്വാലനം നടത്തിയതോടെയാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായത്. ചടങ്ങിനുമുമ്പ് ധര്‍മകാഹളം മുഴക്കി ശംഖധ്വനി ഉയര്‍ന്നത് വേറിട്ട അനുഭവമായി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയ്ക്കായി ഹൈന്ദവജനതയുടെ സംഭാവന എത്രത്തോളം വലുതാണെന്നും അത് തിരിച്ചറിയാതെയിരിക്കുന്ന ഹിന്ദു ഉണരേണ്ടിയിരിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവര്‍ക്കെതിരെയുള്ള ചൂഷണത്തെ അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നത് കഴിവുകേടായി കാണേണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പുണ്യനഗരിയായ അനന്തപുരിയെ അതിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ധര്‍മ്മനഗരിയാക്കിമാറ്റുന്നതിന് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ആരംഭിച്ച കര്‍മ്മപദ്ധതികള്‍ നടപ്പിലാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവതി ആഘോഷത്തിലെത്തി നില്ക്കുന്ന തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ സംഘാടക സമിതിക്കുവേണ്ടി അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. സമിതിയുടെ ഫലകവും അദ്ദേഹത്തിനു നല്‍കി.

ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലോകത്തിനു മുഴുവന്‍ ഗുരുവായ ഭാരതം ഹൈന്ദവജനതയുടെ സംസ്‌കാരത്തിന്റെ വെളിച്ചമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ഒ. രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ഗോപാല്‍, മുഖ്യ സംയോജകന്‍ കെ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. അശോക് കുമാര്‍ സ്വാഗതവും നേമം ജയന്‍ നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ