2010, ജൂൺ 18, വെള്ളിയാഴ്‌ച

സാമുദായിക സ്വത്വത്തിന്‌ കരുത്തേറ്റിയ അയ്യങ്കാളി

അയ്യങ്കാളിയുടെ 69-ാം ചരമദിന വാര്‍ഷികം ഇന്ന്‌

ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

കേരളീയ ചരിത്രത്തിലെ പുനരുത്ഥാന നായകരില്‍ ഏറെ ശ്രദ്ധേയനായ മഹാനായ അയ്യങ്കാളി ഈ ലോകം വിട്ടു പിരിഞ്ഞിട്ട്‌ 69 വര്‍ഷം പിന്നിടുമ്പോള്‍, അദ്ദേഹം ഏതൊരു കാര്യത്തിന്‌ തന്റെ ജീവിതം ഉഴിഞ്ഞുവച്ചുവോ അതിന്റെ പ്രസക്തി ലോകം തിരിച്ചറിയുകയും അദ്ദേഹത്തെ അറിഞ്ഞ്‌ ആദരിക്കുകയും ചെയ്യുന്നു.

1941 ജൂണ്‍ 18ന്‌, അയിത്തമനുഭവിച്ചിരുന്ന കുട്ടികള്‍ക്ക്‌ വേണ്ടി സ്വന്തം കൈകൊണ്ട്‌ നിര്‍മ്മിച്ച വെങ്ങാനൂര്‍ ചാവടിനടയിലുള്ള സ്‌കൂളിനോടു ചേര്‍ന്ന മുറിയില്‍ അയ്യന്‍കാളി ദിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്‌ 77 വയസ്സായിരുന്നു.

2010, ജൂൺ 17, വ്യാഴാഴ്‌ച

സനാതനധര്‍മ്മത്തിന്റെ സനാതനത്വവും സംസ്‌കാരാപചയവാദവും

ബ്രഹ്മചാരി ഭാര്‍ഗവരാം
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

``സനാതനധര്‍മ്മം അതിപുരാതനമാണ്‌. അത്‌ നിരവധി വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്‌. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കുകളില്‍ അതിജീവനം നേടിയ ചരിത്രമാണതിന്‌. കാരണം അത്‌ സനാതനമാണ്‌. ലോകത്തില്‍ നിലവിലിരുന്ന റെഡിന്ത്യന്‍, മെസപ്പൊട്ടോമിയന്‍, ഈജിപ്‌ഷ്യന്‍ തുടങ്ങിയ പ്രബല സംസ്‌കാരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഭാരതത്തിന്റെ സംസ്‌കാരവും സനാതനധര്‍മ്മവും അതിജീവിച്ചു. കാരണം അത്‌ സനാതനമാണ്‌'' നിരന്തരം വിവിധ ഹൈന്ദവ നേതൃത്വങ്ങളില്‍ നിന്ന്‌ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഉത്തേജനത്തിന്റെ കരുത്തുപകരുന്ന വാചകങ്ങളാണിവ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ആശയാംശങ്ങള്‍ വിശകലനം ചെയ്‌താല്‍, തെറ്റായ സന്ദേശം നല്‌കിക്കൊണ്ടിരിക്കുന്ന, അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ന്ന ചില പരിചിന്തനങ്ങളാണിവയെന്ന്‌ ബോധ്യപ്പെടും.

ഇവയില്‍ അന്തര്‍ധാരയായി മുഴങ്ങുന്ന ആശയഗതികളില്‍ പ്രധാനം - (i) സ്വയം കാലത്തെ അതിജീവിക്കുന്നതാണ്‌ സനാതനധര്‍മ്മം. (അതിജീവനത്തിന്‌ ആരും മുതിര്‍ന്നില്ലെങ്കിലും അത്‌ നിലനില്‌ക്കും). (ii) സനാതന ധര്‍മ്മസംവിധാനം വെല്ലുവിളികളെ നേരിട്ടിട്ടും കോട്ടം തട്ടിയിട്ടില്ലാത്ത അവസ്ഥയിലാണ്‌ അത്‌ നിലനില്‌ക്കുന്നത്‌. (iii) സംസ്‌കാരങ്ങളുടെ കാലസിദ്ധമായ അപക്ഷയംമൂലം തനിയെ തകര്‍ന്നടിഞ്ഞവയാണ്‌ ലോകത്തില്‍ പ്രബലങ്ങളായിരുന്ന റെഡിന്ത്യന്‍, റോമന്‍ തുടങ്ങിയ സംസ്‌കാരങ്ങള്‍.

പ്രഥമദൃഷ്‌ട്യാ നിര്‍ദോഷമായ ഈ ആശയസംഹിത ദീര്‍ഘാലോചനയില്ലായ്‌മയുടെയും ചരിത്രവിമുഖതയുടെയും അജ്ഞതയുടെയും അധിനിവേശ കാഴ്‌ചപ്പാടിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള ധാരണയില്ലായ്‌മയുടെയും എളിയ ഉദാഹരണവും വലിയ ദുരന്തവുമാണ്‌. ഇത്തരം കാഴ്‌ചപ്പാടുകള്‍ നിരുത്തരവാദപരമായി പ്രചരിപ്പിക്കുന്നത്‌ സംസ്‌കാരത്തിന്റെയും ധര്‍മത്തിന്റെയും സ്ഥായിതയ്‌ക്ക്‌ വിഘാതമുണ്ടാക്കും.

സനാതനധര്‍മത്തിന്റെ സനാതനത്വം
സനാതനധര്‍മത്തിന്റെ സനാതനത്വം അതിന്റെ കാഴ്‌ചപ്പാടിന്റെ മൂല്യങ്ങളിലാണ്‌ നിലനില്‌ക്കുന്നത്‌ എന്നും ഈ ദര്‍ശനങ്ങള്‍ക്ക്‌ ചിരകാല പ്രസക്തിയുണ്ട്‌ എന്നും ഉള്ള ആശയമാണ്‌ സനാതനത്വത്തിന്റെ വിവക്ഷ. അതുകൊണ്ടുതന്നെ ഈ മൂല്യങ്ങള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള ജനതതിയും അവരുടെ നിലനില്‌പും സുരക്ഷയും കൂടി പ്രസക്തമാകുന്നു. കേവലമായ മൂല്യം ജനതതിയില്ലാതെ നിലനില്‌ക്കുകയില്ലല്ലോ. ഈ സ്വാഭിമാനജനതതിയെ മറന്നുകൊണ്ടുള്ള കാഴ്‌ചപ്പാട്‌ അപക്വമായിരിക്കും. മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ഉള്‍ക്കരുത്തുള്ള ജനതതിയില്ലെങ്കില്‍ മൂല്യങ്ങള്‍ നിലനില്‌ക്കില്ലാ എന്നും അതുകൊണ്ട്‌തന്നെ അതുള്‍ക്കൊള്ളാനുള്ള ജനതതിയെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും വാര്‍ത്തെടുക്കുവാനും സജ്ജരാക്കുവാനുമുള്ള ദൗത്യം അനിവാര്യമായിത്തീരുന്നു. അതായത്‌ ധര്‍മ്മിയില്ലാതെ ഒരുധര്‍മ്മവും നിലനില്‍ക്കില്ല എന്നും ധാരാവാഹിയായി കാലഘട്ടങ്ങളിലൂടെ സനാതനമായി ഒഴുകുന്ന ധര്‍മ്മിസമൂഹമാണ്‌ ധര്‍മ്മത്തിന്റെ സ്ഥായിതയ്‌ക്ക്‌ നിദാനമെന്നും വരുന്നു. അതുകൊണ്ടുതന്നെ ബൗദ്ധികഹിന്ദുത്വം സനാതനധര്‍മസംരക്ഷണത്തിന്റെ സര്‍വസജ്ജമായ പാതയെ അംഗീകരിക്കുകയും, അങ്ങനെയൊരു സംരക്ഷണത്തിന്റെ ആവശ്യകതയേ പ്രസക്തമല്ല എന്ന കാഴ്‌ചപ്പാടുപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്‌.

സനാതനധര്‍മവിശ്വാസികളെ ഉന്മൂലനം ചെയ്യുന്നത്‌ കണ്ടിട്ടും, നാം ഇവരെല്ലാക്കാലവും നിലനില്‌ക്കുമെന്ന്‌ വിശ്വാസികളില്‍ സനാതനത്വം കല്‌പിക്കുകയാണ്‌. വിശ്വാസികളില്‍ ഒരു കാലത്തും സനാതനത്വം നിലനിന്നിട്ടില്ല എന്നത്‌ സനാതനധര്‍മ്മ വിശ്വാസികളുടെ ജനസംഖ്യാനുപാതമായി വിവിധകാലങ്ങളിലും ദേശങ്ങളിലുമുണ്ടായ ഗതിവിഗതിക്കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കാലങ്ങളിലൂടെ ദേശങ്ങളിലൂടെ ഉഛേദിക്കപ്പെട്ട സനാതനി സമൂഹങ്ങള്‍ അനേകങ്ങളാണ്‌. ലോകമെങ്ങും വ്യാപരിച്ചിരുന്ന സനാതനധര്‍മസമൂഹം അതിന്റെ മൂല്യങ്ങളില്‍ മിക്കതും കൈമോശപ്പെടുത്തിയും പലതും മാറ്റിമറിച്ചും നാമധാരികളായി ചെറിയൊരു ക്യാന്‍വാസിലേക്ക്‌ ഒതുക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും നാമിന്നും പറയുന്നു - `അക്ഷയ്യമായ സനാതന സമൂഹം'' എന്ന്‌. ഇത്രയും ക്ഷയങ്ങളെ അതല്ലാതായി പരികല്‌പിക്കാന്‍ നാം മിടുക്കാര്‍ജ്ജിക്കുന്നു.

സനാതനധര്‍മത്തിന്റെ അതീജീവനോപായം
സനാതനധര്‍മം ആരും മുതിര്‍ന്നില്ലെങ്കിലും ധാരാവാഹിയായി നിലനിന്നുകൊള്ളുമെന്ന കാഴ്‌ചപ്പാട്‌ അട്ടിമറിക്കപ്പെടേണ്ടതുണ്ട്‌. ധര്‍മം സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ വേദംതൊട്ട്‌ സകലഗ്രന്ഥങ്ങളും ഊന്നിപ്പറയുന്നുണ്ട്‌. വേദസാരസര്‍വസ്വമായ ഗീതതന്നെ `ധര്‍മ്മസംരക്ഷണാര്‍ത്ഥമായി ചെയ്യുന്ന ഭഗവാന്റെ വിളംബരമല്ലേ. ധര്‍മസംരക്ഷണത്തിന്റെ ആവശ്യകത ഉദ്‌ഘോഷിച്ചുകൊണ്ടാണ്‌ ധാര്‍മികമൂല്യങ്ങളുടെ കേദാരമെന്നോണം നമുക്ക്‌ മുന്നില്‍ അവതാരകഥകള്‍ നിലകൊളളുന്നത്‌. (i) ആചാര്യന്മാരുടെ രൂപത്തിലും (ii) ധര്‍മ സമരസേനാനികളുടെ രൂപത്തിലും. നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ഇവരുടെ അപദാനങ്ങള്‍ വ്യക്തമായും നമ്മോടു പറയുന്നത്‌ - (i) ധര്‍മബോധനം വേണമെന്നും (ii) അധാര്‍മികതയ്‌ക്ക്‌ എതിരെ പ്രതികരിച്ച്‌ ജയിക്കണമെന്നുമാണ്‌ ഇതാണ്‌ വാസ്‌തവത്തിലുള്ള അതിജീവനോപായം. ഈ ഉപായത്തെ മറന്നുകൊണ്ട്‌ തനിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു അലൗകീകത കല്‌പിച്ചപ്പോള്‍ ധര്‍മനാശത്തിന്‌ വഴിവെച്ച ചരിത്രമാണ്‌ നമുക്കുള്ളത്‌. ശ്രീരാമനോ അര്‍ജുനനോ അധാര്‍മികതയ്‌ക്കെതിരെ പോരാടിയെങ്കില്‍, വിജയം വരിച്ചെങ്കില്‍, നാമിന്നവരെ പിന്‍പറ്റുവാനും അനുസരിക്കുവാനും ആ മാതൃക കൈവരിക്കുവാനും ശ്രമിക്കുന്നതിനു പകരം അവരെ `പൂജിക്കുന്നതില്‍ മാത്രം' ധാര്‍മ്മികത കണ്ടെത്തുന്നു. അവതാരങ്ങളുടെ ധര്‍മരക്ഷണോപായം മറന്നും പോകുന്നു.

നാം അതിജീവിച്ചോ?
സംസ്‌കാരത്തിന്റെ അതിജീവനത്തെക്കുറിച്ച്‌ പറയേണ്ടിവരുമ്പോള്‍ അതിന്റെ ആഴവും പരപ്പും പരിശോധനാവിഷയമാക്കണം. ഒട്ടുമുക്കാലും തമസ്‌കരിക്കപ്പെട്ട തനിമയുടെ ഉടമകളാണിവിടെ പേരുകള്‍ കൊണ്ട്‌ തിരിച്ചറിയപ്പെടുന്ന സനാതനികള്‍. ധര്‍മം വളരുന്നതും വ്യഞ്‌ജിക്കുന്നതും ആചാരങ്ങളിലൂടെയാണെന്ന്‌ നമുക്കറിയാം. വസ്‌ത്രധാരണംമുതല്‍ ഉത്സവങ്ങള്‍വരെ മറന്നുകളഞ്ഞ്‌, പിറന്നാളിന്ന്‌ ദീപം കെടുത്തുന്നയിടംവരെയും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതുവരെയും എത്തിയ ശൈലികളും കുടുംബ ജീവിതവ്യവസ്ഥ തന്നെ അന്യമാക്കുകയും ചെയ്യുന്ന പശ്ചാത്തലവും പരിശോധിച്ചാല്‍ ധാര്‍മികനാശത്തിന്റെ ആഴമറിയാന്‍ പ്രയാസമില്ല.

ആയിരത്താണ്ടുകള്‍ ലോകമെങ്ങും പ്രസരിച്ച ധാര്‍മികസന്ദേശം അതും വളരെ വികലമാക്കപ്പെട്ട രീതിയില്‍ ലോകജനസംഖ്യയുടെ ചെറിയൊരളവിലേക്ക്‌ കേവലം ഭാരതത്തിലേക്ക്‌ ചുരുക്കപ്പെട്ടത്‌ പരിശോധിച്ചാല്‍ നശീകരണത്തിന്റെ പരപ്പും നമുക്ക്‌ സുവ്യക്തം. പിന്നെയും നാം പറയുന്നത്‌ നാം അതിജീവിച്ചു എന്നുതന്നെയാണ്‌. ഏതേതംശങ്ങളിലാണ്‌ നാമതിജീവിച്ചത്‌? മൂല്യങ്ങളുടെ തനിമയും മൂല്യങ്ങളുള്‍ക്കൊള്ളാനുള്ള ജനതതിയും കാലങ്ങളോളം അന്യാധീനമായിട്ടും നാമതിജീവിക്കുന്നു എന്ന്‌ പറയാന്‍ നാം ധൈര്യം കാണിക്കുന്നുവെങ്കില്‍, ബോധമില്ലാതെ അംഗങ്ങളെല്ലാം ഉച്ഛേദിക്കപ്പെട്ടനിലയിലുള്ളയാള്‍ സ്വസ്ഥനാണെന്ന്‌ പറയുവാനുള്ള ചങ്കൂറ്റവും വേണം. സനാതനധര്‍മ്മം ഏതേതംശങ്ങളിലെങ്കിലും അതിജീവിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ ശക്തമായതും നിരന്തരമായതുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അത്‌ യാഥാര്‍ത്ഥ്യം മാത്രമാണ്‌. ഇനിയും ഇവിടെ ചെയ്യാനുള്ളതൊന്നുമാത്രം - മൂല്യങ്ങളുള്‍ക്കൊള്ളുന്ന ജനതതിയെ സജ്ജമാക്കുക - ഏതവസ്ഥയിലും വിജയിക്കുന്നതിന്‌.

സംസ്‌കാരപചയവാദവും സാനതനത്വവും
നമ്മുടെ മതേതര പാഠപുസ്‌തകങ്ങള്‍ മുതല്‍ ഉയര്‍ന്ന അക്കാദമികവേദികള്‍വരെ വളരെ സമര്‍ത്ഥമായി അവതരിപ്പിക്കുന്ന ഒരാശയമാണ്‌ ലോകത്തിലെ പ്രധാന സംസ്‌കാരങ്ങളെല്ലാം കാലത്തിന്റെ പ്രയാണത്തിനിടയില്‍ തകര്‍ന്നടിഞ്ഞുവെന്നത്‌. എന്നാല്‍ സൂക്ഷ്‌മപരിശോധന നടത്തിയാല്‍ വ്യക്തമാകുന്നത്‌ ലോകത്തിലെ ഒരു സംസ്‌കാരവും സ്വാഭാവിക അപചയംമൂലം ഇല്ലാതായിട്ടില്ല എന്നാണ്‌. വളരെ ക്രൂരമായും രക്തരൂക്ഷിതമായും നശിപ്പിക്കപ്പെട്ട ചരിത്രത്തെ തമസ്‌കരിക്കുകയും സ്വാഭാവികമായി അപചയം സംഭവിച്ചതാണെന്ന രീതിയിലുള്ള വിശദീകരണം നല്‌കുകയും ചെയ്യുന്നത്‌, നമുക്കും ഒരപചയം ഉണ്ട്‌ എന്ന്‌ ഉപബോധമനസ്സുകളില്‍ കുത്തിവയ്‌ക്കുന്ന ഗൂഢാലോചനയത്രേ. എന്തെന്ത്‌ നശീകരണശ്രമങ്ങള്‍ അധാര്‍മീകതയില്‍നിന്ന്‌ ആസൂത്രിതമായുണ്ടായാലും നാം സമാധാനിക്കും, സനാതനധര്‍മം ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല എന്ന്‌. മറ്റൊരുവശത്ത്‌ നാം പഠിച്ചുവയ്‌ക്കും, സാംസ്‌കാരിക ചരിത്രത്തില്‍ സാംസ്‌കാരികാപക്ഷയം അനിവാര്യമാണ്‌ എന്ന്‌. ഈ രണ്ട്‌ ആശയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍പോലും നമ്മെ അലോസരപ്പെടുത്തുന്നില്ല.

സംഘടിതമതങ്ങളാല്‍ ലോകത്തിലെ സംസ്‌കാരങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ മാതൃകകള്‍ നാം പുനര്‍നിര്‍ണ്ണയിക്കുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്‌. നാമിന്നഭിമുഖീകരിക്കുന്ന സംസ്‌കാരോച്ഛേദഭീഷണി നാമറിയാതെ പോകരുത്‌. സംസ്‌കാരമില്ലെങ്കില്‍ ധര്‍മവുമില്ലല്ലോ. ആഴത്തിലും പരപ്പിലും - മൂല്യബോധത്തിലും അംഗസംഖ്യയിലും - നാം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

സംസ്‌കാരാപചയവാദത്തെ നാം സനാതനവാദംകൊണ്ട്‌ ചെറുക്കണമെങ്കില്‍ നാം കാഴ്‌ചപ്പാടില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്‌. സനാതനത്വം മൂല്യങ്ങളില്‍ കല്‌പിക്കപ്പെടുകയും അതില്‍പിന്നീട്‌ മൂല്യവത്തായവയ്‌ക്ക്‌ കല്‌പിക്കുകയും ചെയ്യണം. മൂല്യവത്തല്ലാത്തിടത്തോളം സംസ്‌കാരം നശിപ്പിക്കപ്പെടും. അതിന്‌ അവതാരങ്ങളുടെ അതിജീവനസന്ദേശം പ്രായോഗിക ഉപായമാക്കിക്കൊണ്ട്‌ ധര്‍മം (i)പ്രചരിപ്പിക്കുവാനും (ii) സംരക്ഷിക്കുവാനും നമുക്ക്‌ കഴിയട്ടെ.

ധര്‍മോ രക്ഷതി രക്ഷിതാ:

2010, ജൂൺ 14, തിങ്കളാഴ്‌ച

ചില സ്വത്വചിന്തകള്‍

ബ്രഹ്മചാരി ഭാര്‍ഗവരാം
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

സ്വത്വവാദത്തിന്റെ പ്രസക്ത ഭൂമിക

പി.കെ.പോക്കറിന്റെ സ്വത്വചിന്തയും അതിനുമേല്‍ രാജീവിന്റെ വിമര്‍ശവും കെ.ഇ.എന്റെ താങ്ങുസിദ്ധാന്തവും എം.എ.ബേബിയുടെ ഒത്തുതീര്‍പ്പ്‌ വിധിയും മാധ്യമങ്ങളുടെ ചൂട്‌പിടിപ്പിക്കലും കൊണ്ട്‌ സജീവമായ സ്വത്വവാദവും സ്വത്വരാഷ്‌ട്രീയവും ചില ചിന്തകള്‍ കൂടി ആവശ്യപ്പെടുന്നുണ്ട്‌. മതാത്മക സ്വത്വങ്ങള്‍ , സ്‌ത്രീ പുരുഷ സ്വത്വങ്ങള്‍ , സവര്‍ണ്ണാവര്‍ണ്ണ സ്വത്വങ്ങള്‍ , കീഴാളമേലാള സ്വത്വങ്ങള്‍ എന്നിങ്ങനെയുള്ളവയെ അംഗീകരിക്കണമെന്ന്‌ പോക്കര്‍ സാഹിബ്‌ (കമ്മ്യൂണിസ്‌റ്റ്‌കാരനാണെന്ന്‌ ആണയിട്ടിട്ടും) പറയുന്നതെന്തുകൊണ്ട്‌? നാളെ മുതല്‍ തന്നെയും കെ.ഇ.എന്‍ . കുഞ്ഞഹമ്മദിനെയും ഹമീദ്‌ ചേന്ദമംഗലൂരിനെയും സമദാനിയെയും പാലൊളി മുഹമ്മദ്‌കുട്ടിയെയും കുഞ്ഞാലിക്കുട്ടിയെയും പാണക്കാട്‌ തങ്ങളെയും മദനിയെയും ഖര്‍ദാവിയെയും എന്തിന്‌ ഒരു പക്ഷെ ബിന്‍ലാദനെപോലും ഒന്നിച്ചിരിക്കുന്നത്‌ കണ്ടാല്‍ നിങ്ങളാരും ബേജാറാകരുത്‌ എന്ന്‌ ബോധിപ്പിക്കാന്‍ തന്നെയല്ലേ? നിങ്ങള്‍ ഇതിനെ മതാത്മക സ്വത്വബോധമെന്ന്‌ മാത്രം മനസ്സിലാക്കിയാല്‍ മതി. അതു നേരിട്ടു പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ നമുക്ക്‌ വൃന്ദാകാരാട്ടും സുഷമാസ്വരാജും തമ്മിലുള്ള ആലിംഗനം സ്‌ത്രീസ്വത്വങ്ങളുടെ തിരിച്ചറിവായി, ഒരു ബിംബമായി ഉപയോഗിക്കാം.

ഇങ്ങനെയുള്ള മതാത്മക സ്വത്വങ്ങളും കീഴാളമേലാള സ്വത്വങ്ങളും അംഗീകരിച്ചാല്‍ തങ്ങളുടെ പരിപാടി പൂട്ടിക്കെട്ടേണ്ടിവരുമല്ലോയെന്നും ഇവരൊക്കെ ഇമ്മാതിരി പറയപ്പെടുന്ന സ്വത്വങ്ങളുടെ പേരില്‍ സംഘടിച്ചാല്‍ തങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കൃത്രിമമായ വര്‍ഗ്ഗസ്വത്വം അപ്രസക്തമാകില്ലേ എന്നുമാണ്‌ രാജീവിന്റെ സങ്കടം. ജനനത്തോടൊപ്പം തന്നെ നേടുന്നതും ജനിതകപരമായുമുള്ള സ്‌ത്രീപുരുഷപരമായ സ്വത്വങ്ങളോട്‌ ഒരിക്കലും സമീകരിക്കാവുന്നതല്ല ചുറ്റുപാടുകളില്‍നിന്ന്‌ ആര്‍ജ്ജിക്കുന്ന ഇതര സ്വത്വങ്ങള്‍ എന്ന വസ്‌തുത ഇവരെല്ലാം മറന്നുപോകുന്നുണ്ട്‌.

ഇസ്ലാമിക തീവ്രവാദ ചിന്തകള്‍ക്ക്‌ ഇടതുപക്ഷ പിന്തുണ ഉറപ്പിക്കാന്‍ ഇടതുപക്ഷത്തുകയറി നിന്ന്‌ പേനയുന്തുന്ന കടുത്ത ജിഹാദി കെ.ഇ.എന്‍ .കുഞ്ഞഹമ്മദ്‌ രാജീവിനെതിരായി പോക്കറുടെ പിന്നാലെ കൂടിയത്‌ തന്നെ തെളിയിക്കുന്നത്‌ മതാത്മകസ്വത്വം അംഗീകരിക്കണമെന്നല്ലേ? 'ഇരയും വേട്ടക്കാരും' കല്‍പ്പനയിലൂടെ `ഇരകളുടെ ഐക്യപ്പെടലി'ന്‌ ആഹ്വാനം ചെയ്യുന്ന കെ.ഇ.എന്‍ തന്നെ ആരാണ്‌ ഇരകള്‍ , ആരാണ്‌ വേട്ടക്കാര്‍ എന്നു നിര്‍വ്വചിക്കുന്നു. ലോകമാകമാനമുള്ള ഇസ്ലാമിക സമൂഹം ഇരകളും അമേരിക്കന്‍ (ക്രൈസ്‌തവ)-സിയോണിസ്റ്റ്‌ (ജൂത)- സാഫ്രണിസ്റ്റ്‌ (ഹൈന്ദവ) സമൂഹങ്ങള്‍ വേട്ടക്കാരുമാണത്രെ. ഇതു കമ്മ്യൂണിസ്റ്റ്‌ പക്ഷത്തുനിന്ന്‌ പറയുമ്പോള്‍ അല്‌പസ്വല്‌പം മാറ്റി പറയണം. എങ്ങനെയെന്നാല്‍ ആഗോള മുതലാളിത്ത ഭീകര ഫാസിസ്റ്റ്‌ ശക്തികളായ അമേരിക്കന്‍ സിയോണിസ്റ്റ്‌ സാഫ്രനിസ്റ്റ്‌ എന്ന്‌ പറയണം. ഇങ്ങനെ പറയുന്നതുകൊണ്ട്‌ കേരളത്തിലെങ്കിലും ഗുണം കിട്ടും. അമേരിക്കയെന്നും ഇസ്രായേലെന്നും കാവിക്കാര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ ചോരതിളച്ച്‌ മുഷ്‌ടി ആകാശത്തേക്കെറിയുന്ന കേരളത്തിലെ ചുവപ്പന്മാരെ കൂടെ നിര്‍ത്തി വര്‍ഗ്ഗീയതയ്‌ക്കും ഭീകരതയ്‌ക്കും മറയിടുകയും സുരക്ഷ ഏര്‍പ്പാടാക്കുകയും ഇതരന്മാരെ ഇല്ലായ്‌മ ചെയ്യിക്കുകയും ചെയ്യാം. കെ.ഇ.എന്റെ ഇരകളുടെ ഐക്യപ്പെടലും പോക്കറുടെ സ്വത്വവാദവും ലക്ഷ്യം വെയ്‌ക്കുന്നത്‌ ഒന്നു തന്നെയാണെന്ന്‌ തിരിച്ചറിയുമ്പോള്‍ കൃത്രിമസ്വത്വത്തിന്‌ വേണ്ടി പോരടിക്കുന്ന രാജീവിന്റെ സൈദ്ധാന്തിക കസര്‍ത്തുകള്‍ അപ്രസക്തമല്ലേ? ഇരകളുടെ ഐക്യപ്പെടല്‍ പ്രഖ്യാപിച്ചപ്പോഴുള്ള സൈദ്ധാന്തിക പ്രശ്‌നം മാത്രമേ ഇപ്പോഴും ഉള്ളൂ. വോട്ടുകളുടെ ഐക്യപ്പെടലിന്‌ ഗുണകരമാണെന്നതിനാല്‍ അന്ന്‌ ഈ സിദ്ധാന്തത്തിന്‌ ഔദ്യോഗിക പരിവേഷം കൊടുത്തവര്‍ തന്നെ ഇന്നിപ്പോള്‍ പോക്കറിനോട്‌ ഈ ക്രൂരത കാട്ടാമോ?

ഇനി ബേബിസാറിന്റെ കാര്യം. മതാത്മക സ്വത്വത്തെ അംഗീകരിക്കാതിരിക്കാനും വയ്യ എന്നാല്‍ അധികാരത്തിലേറാന്‍ പറഞ്ഞുവന്ന വര്‍ഗ്ഗസ്വത്വത്തെ തള്ളിപ്പറയാനും വയ്യ എന്ന മട്ടിലുള്ള ഒരു വഴുവഴുത്ത ഡിപ്ലോമസിയില്‍ നിര്‍വചന വ്യാപാരങ്ങള്‍ നടത്തുകയാണ്‌ മന്ത്രി. ഭാര്യയുടെ ജന്മനാളിന്‌ പള്ളിയില്‍ വച്ച്‌ ബിഷപ്പുമായി സംസാരിച്ചതും മറ്റു മതമേലദ്ധ്യക്ഷ ബന്ധവും എല്ലാം മതാത്മക സ്വത്വത്തിന്റെ ഭാഗമല്ലെന്ന്‌ കേരളീയര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിയതാണ്‌ വിദ്യാഭ്യാസ മാനേജുമെന്റുകളുമായുള്ള വാദമുഖങ്ങളിലെല്ലാം വര്‍ഗ്ഗ സ്വത്വവാദിയായ ഈ മന്ത്രി. ആത്യന്തികമായി മാനേജുമെന്റുകളുമായി ഒത്തുകളിച്ചതാണെന്ന്‌ ആരും പറയാതിരുന്നാല്‍ മതി! സമീപകാല പശ്ചാത്തലത്തിലെ സംഭവ വികാസങ്ങള്‍ ഈ സംശയത്തിന്‌ ഇടകൊടുത്തു നീങ്ങുമ്പോള്‍ ഫലത്തില്‍ മന്ത്രിയുടെ മതാത്മക സ്വത്വത്തിന്റെ ഐക്യപ്പെടല്‍ വ്യക്തമാകുന്നുണ്ടോയെന്ന്‌ ആരും സംശയിക്കാതിരിക്കട്ടെ. ചെറിയ തുറ വെടിവെപ്പിന്‌ പിന്നിലും മതാത്മക സ്വത്വമില്ലെന്ന്‌ കേരളീയ ജനത ധരിക്കേണ്ടതുണ്ട്‌! വര്‍ഗ്ഗ സ്വത്വവാദമെന്ന പ്രത്യയ ശാസ്‌ത്ര ദാര്‍ഢ്യത്തെ സ്ഥിരീകരിക്കുന്ന രാജീവിന്‌ മാത്രമാണ്‌ തന്റെ മതാത്മക സ്വത്വം നഷ്‌ടപ്പെടുത്തി പകരം വര്‍ഗ്ഗ സ്വത്വമെന്ന കൃത്രിമ സ്വത്വത്തിനുവേണ്ടി നിലകൊള്ളാനുള്ള സൈദ്ധാന്തിക നിയോഗിത വന്നുചേര്‍ന്നത്‌. രാജീവ്‌ ഇതിനുവേണ്ടി നിലകൊള്ളുമ്പോള്‍ ഇതര മതാത്മക സ്വത്വങ്ങളില്‍പ്പെട്ടവരും എന്നാല്‍ വര്‍ഗ്ഗസ്വത്വവാദികളെന്ന്‌ അവകാശപ്പെടുന്നവരുമായവരുടെ പ്രതികരണങ്ങളാണ്‌ മേല്‍പ്പറഞ്ഞവ. ഇതാണ്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ്വത്വവാദം തൊട്ടുംതൊടാതെയും പറഞ്ഞത്‌ `ഇവിടെ ന്യൂനപക്ഷ വര്‍ഗ്ഗീയത വളരുന്നുണ്ട്‌' എന്ന്‌. ഇവിടുത്തെ രാഷ്‌ട്രീയ സ്വത്വങ്ങളെ എല്ലാകാലത്തും ഇവിടുത്തെ ന്യൂനപക്ഷ മതാത്മക സ്വത്വങ്ങള്‍ വിഴുങ്ങുകയോ നിയന്ത്രിക്കുകയോ ചെയ്‌തിട്ടുണ്ട്‌ എന്ന സമീപകാല ചിന്തയും പ്രസക്തം തന്നെ.

ഐഡന്റിറ്റി ക്രൈസിസ്‌
ഈ ഭൂമികയില്‍ നിന്നുകൊണ്ട്‌ വേണം സ്വത്വവാദത്തെപ്പറ്റി പുനര്‍ചിന്തനം ചെയ്യാന്‍. എല്ലാ ക്രൈസിസിന്റെയും അടിസ്ഥാനം ഐഡന്റിറ്റി ക്രൈസിസാണെന്നത്‌ വര്‍ഗ്ഗ സ്വത്വവാദികള്‍ അംഗീകരിക്കുകയില്ല എങ്കിലും ഒരു യാഥാര്‍ത്ഥ്യമാണെന്നാണ്‌ ഭാരതീയ ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ ആത്മാന്വേഷണത്തിന്‌ വഴിമരുന്നിട്ട്‌ ചിന്തയെ നയിച്ച അവരുടെ കാഴ്‌ചപ്പാടുകള്‍ സ്വത്വ അന്വേഷണ വിഷയത്തില്‍ പ്രസക്തമാണ്‌. എന്താണ്‌ തനിമയെന്നും ഉണ്‍മയെന്നും അന്വേഷിച്ചുപോയവരാണ്‌ ഭാരതീയ മോക്ഷശാസ്‌ത്രങ്ങളുടെ കര്‍ത്താക്കള്‍. അങ്ങനെയവര്‍ ഭൗതികേതരമായ ആത്മസത്തയെ അംഗീകരിച്ചു. ഭൗതികവിഷയത്തില്‍ അതുമായി ബന്ധപ്പെട്ട സ്വാത്മീകരിച്ച തനിമകളെ അവര്‍ ധര്‍മ്മം എന്നാണ്‌ വിളിച്ചത്‌. അത്‌ ഓരോ കാലത്തിനും ദേശത്തിനും വ്യക്തിക്കുമായി വിഭിന്നങ്ങളായി പറഞ്ഞു. അവ ആചാരങ്ങളിലൂടെ നിലനിര്‍ത്തി. ഓരോരുത്തരും ഉള്‍ക്കൊള്ളുന്നതാണ്‌ അവരവരുടെ ധര്‍മ്മം. ഈ ധര്‍മ്മമെന്ന സ്വത്വത്തിനുവേണ്ടി നിലകൊള്ളാനാണ്‌ നമ്മെ ഋഷീശ്വരന്മാര്‍ ബോധിപ്പിച്ചത്‌. ഈ സ്വത്വത്തെ നിലനിര്‍ത്താനാണ്‌ വേദം മുതല്‍ ഉപനിഷത്ത്‌ വരെയും രാമായണം മുതല്‍ ഗീത വരെയും പറയുന്നത്‌. ഗീതയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ, പരധര്‍മ്മോ ഭയാപഹഃ' എന്നാണ്‌. തന്റെ തനിമ അത്രയൊന്നും മേന്മയില്ലെങ്കില്‍ പോലും ശ്രേഷ്‌ഠമാണ്‌ എന്നും പരധര്‍മ്മം ഭയാപഹമാണെന്നും അതിനെ ത്യജിക്കണമെന്നുമാണ്‌ ഋഷിയുടെ ഉപദേശം. ഇവിടെ പരാമര്‍ശിക്കപ്പെട്ട ധാര്‍മ്മിക സ്വത്വത്തിന്റെ നശീകരണവും ആര്‍ജ്ജിത സ്വത്വങ്ങളുടെ സന്നിവേശവുമാണ്‌ ഇന്നത്തെ ഐഡന്റിറ്റി ക്രൈസിസ്‌. നാമെല്ലാം ഇന്ന്‌ വ്യാകുലപ്പെടുന്ന പാശ്ചാത്യ അനുകരണവും ഇതേ ക്രൈസിസ്‌ തന്നെ.

കൃത്രിമ സ്വത്വങ്ങള്‍
ലോകത്തിലെ പ്രചുരങ്ങളായ നാല്‍പ്പത്തിനാലില്‍ പരം പ്രമുഖ സംസ്‌കാരങ്ങളെയും അവയുടെ സ്വത്വങ്ങളെയും അവയുടെ ഉപസ്വത്വങ്ങളെയും പൈശാചികമായി ഇല്ലായ്‌മ ചെയ്‌ത്‌ അവിടെ കൃത്രിമ സ്വത്വങ്ങളുടെ വേരൂന്നിയത്‌ ഇസ്ലാമികതയും ക്രൈസ്‌തവതയുമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പിന്നീട്‌ ഇതേ മാതൃകയില്‍ സ്വത്വ നശീകരണം നടത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്‌ത്രങ്ങളുമാണ്‌. കമ്മ്യൂണിസ്റ്റുകള്‍ സ്വത്വനശീകരണം നടത്തിയ പലയിടങ്ങളിലും പുതിയ സ്വത്വങ്ങളുടെ കൃഷിയിറക്കിയതും മേല്‍പ്പറഞ്ഞ സംഘടിത മതസംവിധാനങ്ങള്‍ തന്നെ. കേരളത്തിന്റെ കാര്യം മാത്രമെടുത്തു പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. ഇവിടെ പാവപ്പെട്ടവന്റെ പ്രസ്ഥാനമെന്ന്‌ അവകാശപ്പെട്ടുവന്ന കമ്മ്യൂണിസവും അവരുടെ സഹായകപ്രസ്ഥാനമായ ശാസ്‌ത്രസാഹിത്യ പരിഷത്തുമെല്ലാം ആദ്യമായി കൈവച്ചത്‌ അവരുടെ സ്വത്വങ്ങളുടെ മേലാണ്‌. അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും എന്തിനധികം നാമകരണങ്ങളെ പോലും മോശമായും അന്ധവിശ്വാസമായും പ്രചരിപ്പിച്ച്‌ ഫോക്‌ലോറായി വസ്‌ത്രാക്ഷേപം ചെയ്‌ത്‌ റോഡിലൂടെ വലിച്ചിഴക്കപ്പെട്ടപ്പോള്‍ സ്വത്വഹത്യയുടെ പുതിയ പാഠങ്ങള്‍ പരീക്ഷിക്കപ്പെടുകയായിരുന്നില്ലേ. ഇങ്ങനെ സ്വത്വം നഷ്‌ടപ്പെട്ടവരെ മതപരിവര്‍ത്തനം നടത്തി കൃത്രിമ സ്വത്വങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍ എളുതാക്കിയത്‌ ഈ സ്വത്വഹത്യാ പ്രവണതയാണ്‌.

സ്വത്വ നശീകരണത്തിലും കൃത്രിമ സ്വത്വങ്ങളുടെ സന്നിവേശത്തിലും സംഘടിത മതങ്ങളും കമ്മ്യൂണിസ്റ്റുകളും കൈകോര്‍ക്കുന്നുണ്ട്‌. കൃത്രിമ സ്വത്വം എന്നത്‌ വര്‍ഗ്ഗ സ്വത്വമായിരിക്കണമോ മതസ്വത്വമായിരിക്കണമോ എന്നതില്‍ മാത്രമാണ്‌ ഇവര്‍ തമ്മിലുള്ള പോര്‌. സിദ്ധാന്തങ്ങള്‍ എന്തു പറഞ്ഞാലും വര്‍ഗ്ഗ സ്വത്വം ഒഴിച്ച്‌ മറ്റെല്ലാം ഉന്മൂലനം ചെയ്യുക എന്നത്‌ ഇത്രയും കാലത്തെ കമ്മ്യൂണിസ്റ്റ്‌ അനുഭവവും മതാത്മകതയൊഴിച്ച്‌ മറ്റെല്ലാം വംശോച്ഛേദം ചെയ്യുകയെന്നത്‌ സംഘടിത മതങ്ങളുടെയും അജണ്ടകള്‍ തന്നെയാണ്‌.

നീലകണ്‌ഠന്റെ വാലും കെ.ഇ.എന്റെ കാലും
ഇത്രയും പരിശോധിച്ചാല്‍ കെ.ഇ.എന്‍ പരിഹസിച്ചു പറഞ്ഞ നീലകണ്‌ഠന്റെ വാലായ നമ്പൂതിരി ഇവിടത്തെ സ്വത്വത്തിന്റെ തന്നെ ഭാഗമായി വളര്‍ന്നു വന്ന വാലും കെ.ഇ.എന്റെ മുഹമ്മദ്‌ എന്ന അവകാശപ്പെട്ട കാല്‌ അറേബ്യയില്‍ നിന്ന്‌ ഇറക്കുമതിചെയ്യപ്പെട്ട പൊയ്‌ക്കാലും അഥവാ കൃത്രിമ കാലുമാണെന്ന്‌ വ്യക്തമാകും. കൃത്രിമ സ്വത്വങ്ങളുടെ ഭാഗമായി പറിച്ചു നടപ്പെട്ട നാമകരണ പദ്ധതിയിലൂടെ കൃത്രിമ സ്വത്വ പരമ്പരയുടെ ഭാഗമായ ഈ പൊയ്‌കാല്‍ വച്ച്‌ മണ്ണിലൂന്നി നില്‍ക്കുന്നത്‌ ശ്രമകരമാകുമെന്ന്‌ കെ.ഇ.എന്നും പോക്കറും ഇനിയെങ്കിലും തിരിച്ചറിയണം.