2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

താനാജി : ഫെബ്രുവരി 4 - താനാജിയുടെ വീരാഹുതി ദിനം

ഫെബ്രുവരി 4 - താനാജിയുടെ വീരാഹുതി ദിനം.

ഒരു സമയത്ത് ഭാരതത്തിന്റെ പകുതിയോളം മുഗൾ സാമ്രാജ്യത്തിന്റെ കൈപിടിയിൽ നിന്നും മോചിപ്പിച്ചു കൊണ്ടു ഹൈന്ദവ സ്വരാജ് സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജാവിന്റെ  സൈന്യാധിപന്മാരിൽ ഒരാൾ ആയിരുന്നു താനാജി. ഇന്നും മാറാത്ത നാടൻ പാട്ടുകളിലെ വീര നായകൻ ആണ് കൊണ്ടാനാ കോട്ട കീഴടക്കിയ തനാജി. 

മുഗളന്മാരായ അധിനിവേശ ശക്തികളിൽ നിന്നു നമ്മുടെ നാടിനെ രക്ഷിക്കാൻ ഉള്ള അനവധി യുദ്ധങ്ങളിൽ ശിവാജി മഹാരാജിനൊപ്പം ധീരമായി പോരാടിയ യുദ്ധ തന്ത്രജ്ഞരിൽ ഒരാൾ ആണ് താനാജി. 

ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ദ്ധരായ അനേകം യുദ്ധനിപുണന്മാർ ഉള്ള മറാത്താ സൈന്യത്തിൽ പ്രധാനി ആയിരുന്നു താനാജി.

1661 ൽ ഉമ്പർഖിൻഡിലെ യുദ്ധത്തിൽ സഹ്യാദ്രി മലനിരകളിൽ വച്ചു കർത്തലബ് ഖാന്റെ സൈന്യത്തെ ശിവാജി പരാജയപ്പെടുത്തിയത് മലഇടുക്കിലൂടെ തന്ത്രപരമായി കർത്തലബ് ഖാന്റെ  സൈന്യത്തെ കടത്തി വിടുകയും മലമുകളിൽ നിന്നും കനത്ത ആക്രമണം നടത്തിയും ആണ്. 

കൊണ്ടാനാ കോട്ട സിംഹഗഢ് കോട്ട ആയ കഥ.

1665 ൽ തന്ത്രപ്രധാനമായാ കൊണ്ടാനാ കോട്ട മുഗളന്മാർക്ക് വിട്ടു കൊടുത്തു പിൻവാങ്ങിയ ശിവാജിക്ക് കൊണ്ടാനാ തിരിച്ചു  പിടിക്കാതെ മുഗൾ സൈന്യത്തിന് എതിരെ ഒരു വലിയ മുന്നേറ്റം സാധ്യം ആവില്ല എന്നറിയാമായിരുന്നു. നേരിട്ടുള്ള ഒരു സൈനിക നീക്കത്തിലൂടെ കൊണ്ടാനാ പിടിക്കുക എന്നാൽ മറാത്താ പക്ഷത്ത് കനത്ത ആൾനാശം ഉണ്ടാവുകയും ചെയ്യും. പക്ഷെ ഗറില്ലാ യുദ്ധത്തിൽ കൂടി കോട്ട പിടിക്കാൻ ആയി അദ്ദേഹം തീരുമാനിച്ചു. തന്റെ സമർത്ഥനായ സൈന്യാധിപൻ താനാജി അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ഒരുങ്ങുകയാണ് എന്നറിഞ്ഞ ശിവാജി ഈ വിവരം അദ്ദേഹത്തെ അറിയിച്ചതും ഇല്ല.  എന്നാൽ ഇവ സൈനിക നീക്കത്തെ കുറിച്ചു വിവരം ലഭിച്ച തനാജി ഉടനെ രാജാധാനിയിൽ എത്തി സൈന്യത്തെ നയിക്കാനും കൊണ്ടാനാ കോട്ട പിടിക്കാനും തന്നെ അനുവദിക്കണം എന്നപേക്ഷിച്ചു. മകന്റെ വിവാഹത്തിന് പങ്കെടുക്കാതെ യുദ്ധത്തിന് തനാജിയെ അയക്കാൻ ശിവാജി തയ്യാറായില്ല. എന്നാൽ തന്റെ മകന്റെ വിവാഹം സ്വരാജ്യത്തിന്റെ സുരക്ഷയെക്കാൾ പ്രധാനമല്ല എന്നറിയിച്ചു തനാജി മകന്റെ വിവാഹം താൻ മടങ്ങി വരുന്നത് വരെ മാറ്റി വച്ചു. 

5000 ത്തോളം ആയുധധാരികളായ മുഗൾ സൈനികർ സദാ കാവൽ നിൽക്കുന്ന കൊണ്ടാനാ കോട്ടയുടെ കാവലും അധിപതിയും ആയി മുഗൾ സൈന്യം വീര യോദ്ധാവായിരുന്ന ഉദയഭൻ രത്തോടിനെ ആണ് നിയമിച്ചിരുന്നത്. ഈ കോട്ടക്ക് കാവൽ ഏതും ഇല്ലാതിരുന്നത് അതിന്റെ പിന്ഭാഗത്ത് മാത്രം ആയിരുന്നു.. നേരെ കുത്തനെ ഉള്ള ചെങ്കുത്തായ ഉയരത്തിൽ ഉള്ള പാറയുടെ ഒരു കൂറ്റൻ മതിൽ ആയിരുന്നു ആ വശം. അതിലൂടെ ശത്രുക്കൾ പോയിട്ട് ഒരു ജീവി പോലും കയറി വരില്ല എന്നവർ വിശ്വസിച്ചു.

കേവലം 300 സൈനികരും ആയി ആണ് തനാജി കൊണ്ടാനാ കോട്ട കീഴടക്കാൻ പോയത്. തനാജിയുടെ നേതൃത്തത്തിൽ ഉള്ള ഒരു ചെറു സംഘം കയർ ഗോവണിയും ഉടുമ്പുകളുടേയും സഹായത്തോടെ കൊണ്ടാനാ കോട്ടയുടെ പിൻഭാഗത്തെ ചെങ്കുത്തായ പറക്കെട്ട് വഴി കയറി കോട്ടക്ക് മുകളിൽ എത്തി. അസംഭവ്യം എന്നു കരുതിയിരുന്ന ഇക്കാര്യം മുഗൾ സൈന്യം അറിഞ്ഞു വന്നപ്പോഴേക്കും താനാജിയും സംഘവും കോട്ടയുടെ ഉള്ളിലേക്ക് കടന്ന് കഴിഞ്ഞിരുന്നു... പിന്നീട് നടന്ന കനത്ത യുദ്ധത്തിൽ തനാജിയുടെ അസാമാന്യ പരാക്രമം മുഗൾ സൈന്യം അനുഭവിച്ചറിഞ്ഞു. 

അവസാനം മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി താനാജി നയിച്ച 300 പേരുടെ മറാത്താ സേന 5000 പേരുടെ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി കൊണ്ടാനാ കോട്ട പിടിച്ചടക്കി. കൊണ്ടാനാ കോട്ടയുടെ മുകളിൽ ഭഗവധ്വജം പാറുന്നത് അങ്ങു ദൂരെ നിന്ന് കണ്ട മാറാത്ത സൈന്യം ഈ വിവരം ശിവജിയെ അറിയിച്ചു. ശിവാജി ഉടനെ കൊണ്ടനായിലേക്ക് പുറപ്പെട്ടു. പക്ഷെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ താനാജി ശിവാജി എത്തും മുന്നേ വീര ചരമം അടഞ്ഞു. 

ഇതറിഞ്ഞ ശിവാജി പറഞ്ഞ വാചകം ഇതായിരുന്നു. " നമ്മൾ കൊണ്ടാനാ പിടിച്ചു, പക്ഷെ സിംഹത്തെ നഷ്ടപ്പെട്ടു". തനാജിയുടെ പാവന സ്മരണയിൽ ശിവാജി കൊണ്ടാനാ കോട്ടയുടെ പേര് സിംഹഗഢ് എന്നു പുനർനാമകരണം ചെയ്‌തു. താനാജിയെ പോലുള്ള വീരന്മാർ ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചരിത്രം നമ്മൾ ഇനിയുള്ള തലമുറക്കും പകർന്നു നൽകണം. താനാജിയെ പോലെ ഈ മണ്ണിന് വേണ്ടി, സ്വരാജിന് വേണ്ടി വീരാഹുതി ചെയ്‌തവരുടെ സ്മരണ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം  തികയുന്ന അമൃതവർഷത്തിൽ നാം ഏവരുടെയും മനസിൽ നിറയട്ടെ...

#AzaadiKaaaAmritmahotsav  
#TanajiMalusare