2014, മേയ് 22, വ്യാഴാഴ്‌ച

ക്രിസ്തീയമതപ്രചാരകരെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍

ഞാന്‍ ഏതെങ്കിലും മതത്തെ എതിര്‍ക്കുന്നു എന്നു പറയുന്നതു ശരിയല്ല. ഭാരതത്തിലുള്ള ക്രിസ്തീയമതപ്രചാരകരോട് എനിക്കു വിരോധമാണെന്നു പറയുന്നതും, അതുപോലെതന്നെ, തെറ്റാണ്. പക്ഷേ അവര്‍ അമേരിക്കയില്‍നിന്നു പണം പിരിക്കാന്‍ കൈക്കൊള്ളുന്ന ചില രീതികളെ ഞാന്‍ പ്രതിഷേധിക്കുന്നു. ഒരു ഹിന്ദുമാതാവ് സ്വന്തം കുഞ്ഞുങ്ങളെ ഗംഗയിലെ ചീങ്കണ്ണികള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ചിത്രങ്ങള്‍ (അമേരിക്കയിലെ) കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ചില സ്‌കൂള്‍ പുസ്തകങ്ങളില്‍ കൊടുത്തുകാണുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? തള്ള കറുത്താണ്: എങ്കിലും കുഞ്ഞിനെ വെള്ളച്ചായത്തില്‍ വരച്ചിരിക്കുന്നു - കൂടുതല്‍ അനുകമ്പ ഉളവാക്കാനും പൈസ തട്ടിയെടുക്കാനും! ഒരുവന്‍ സ്വന്തം ഭാര്യയെ മരക്കാലില്‍ കെട്ടി സ്വന്തം കൈകൊണ്ടു തീ കൊളുത്തുന്നതും അങ്ങനെ അവളെ അയാളുടെ ശത്രുവിനെ ഉപദ്രവിക്കുന്ന ഒരു പ്രേതമാക്കിത്തീര്‍ക്കുന്നതുമായ പടങ്ങളുടെ അര്‍ത്ഥമെന്താണ്? മനുഷ്യരുടെമേല്‍ കയറി അവരെ ഞെരിച്ചു ചതയ്ക്കുന്ന വമ്പിച്ച തേരുകള്‍ ചിത്രീകരിക്കുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ നാട്ടില്‍ (അമേരിക്കയില്‍) കഴിഞ്ഞ ഒരു ദിവസം കുട്ടികളെ ഉദ്ദേശിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: അതില്‍ ഈ മാന്യരിലൊരുവന്‍ തന്റെ കല്‍ക്കത്താസന്ദര്‍ശനത്തെ വര്‍ണ്ണിച്ചിരിക്കയാണ്. കല്‍ക്കത്തയിലെ തെരുവുകളിലൊന്നില്‍ ഒരു തേര് മൂഢഭക്തന്മാരുടെമേല്‍ കയറി ഓടുന്നതു താന്‍ കണ്ടു എന്ന് അതില്‍ പറഞ്ഞിരിക്കുന്നു. ഇവരില്‍പ്പെട്ട ഒരു മാന്യന്‍ മെംഫിസില്‍വെച്ച് പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു, ഭാരതത്തിലെ ഓരോ ഗ്രാമത്തിലുമുണ്ട് ശിശുക്കളുടെ അസ്ഥികള്‍ നിറഞ്ഞ ഓരോ കുളമെന്ന്.



ഈ ക്രിസ്തുശിഷ്യന്മാരോടു ഹിന്ദുക്കള്‍ എന്തപരാധം ചെയ്തിട്ടാണ്, ഇവര്‍ ഓരോ ക്രിസ്ത്യന്‍ 'പയ്യനെ'ക്കൊണ്ടും ഹിന്ദുക്കളെ നീചരെന്നും കെട്ടവരെന്നും ലോകത്തില്‍വെച്ചേറ്റവും വെറുക്കപ്പെടേണ്ട ചെകുത്താന്മാരെന്നും വിളിക്കുന്നത്? ക്രിസ്ത്യാനികളല്ലാത്തവരെ, വിശേഷിച്ചും ഹിന്ദുക്കളെ, വെറുക്കാന്‍ കുട്ടികളെ പഠിപ്പിക്കയാണ് ഞായറാഴ്ച പള്ളിക്കൂടങ്ങളില്‍ നല്കുന്ന വിദ്യാഭ്യാസത്തിന്റെ ഒരംശം: ഉദ്ദേശ്യം ഈ കുട്ടികള്‍ ചെറുപ്പംമുതല്‌ക്കേ, മതപ്രചരണസംഘങ്ങള്‍ക്കു പൈസ കൊടുക്കണമെന്നതാണ്. സത്യത്തിനുവേണ്ടിയല്ലെങ്കില്‍ വേണ്ട, സ്വന്തം കുട്ടികളുടെ സന്മാര്‍ഗ്ഗനിഷ്ഠയെ കരുതിയെങ്കിലും, ക്രിസ്തീയരായ മതപ്രചാരകര്‍ ഈവക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുകൂടാത്തതാണ്. ഇത്തരക്കാരായ കുട്ടികള്‍ വളര്‍ന്ന്, നിഷ്‌കരുണരും ക്രൂരരുമായ പുരുഷന്മാരും സ്ര്തീകളുമാകുന്നതില്‍ അദ്ഭുതമെന്ത്? നിത്യനരകത്തിലുള്ള യാതനകളെ - അവിടെ കത്തിക്കാളുന്ന തീ ഗന്ധകം മുതലായവയെ - എത്രയധികമായി വരച്ചുകാട്ടാന്‍ ഒരു മതപ്രഭാഷകനു കഴിയുമോ, അത്ര ഉയര്‍ന്നതായിരിക്കും യാഥാസ്ഥിതികരുടെ ഇടയില്‍ അയാള്‍ക്കുള്ള നില. ഉത്തേജനപ്രഭാഷണം എന്നിവിടെ പറയപ്പെടുന്ന ഒന്നില്‍ സംബന്ധിച്ചതിന്‍ ഫലമായി എന്റെ സ്നേഹിതന്റെ വേലക്കാരിയെ ഭ്രാന്താശുപത്രിയിലേക്കയയ്‌ക്കേണ്ടിവന്നു. നരകാഗ്‌നിയുടെയും ഗന്ധകത്തിന്റെയും മാത്ര, അവളെസ്സംബന്ധിച്ചിടത്തോളം, കുറേ കടന്നുപോയി. ഹിന്ദുമതത്തിനെതിരായി മദ്രാസില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ നോക്കുക. ക്രിസ്തുമതത്തിനെതിരായി ഒരു വരി ഒരു ഹിന്ദു എഴുതിപ്പോയാല്‍, ക്രിസ്തീയമതപ്രചാരകര്‍ ഹിന്ദു മതം തീവെച്ചു നശിപ്പിക്കാന്‍ ആവേശംകൊള്ളുകയായി.

എന്റെ നാട്ടുകാരേ, ഒരു കൊല്ലത്തിലേറെയായി ഞാന്‍ ഈ നാട്ടില്‍ പാര്‍ത്തുവരുകയാണ്. ഇവിടത്തെ സമുദായത്തിന്റെ ഏതാണ്ടെല്ലാ കോണുകളും എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ തുലനം ചെയ്തു പറയുകയാണ്, ക്രിസ്തീയമതപ്രചാരകര്‍ ലോകത്തോടു പറയും പോലെ, നാം ചെകുത്താന്മാരുമല്ല: അവര്‍ സ്വയം അവകാശപ്പെടും പോലെ 'മാലാഖ'മാരുമല്ല. അസാന്മാര്‍ഗ്ഗികത, ശിശുമാരണം, ഹൈന്ദവ വിവാഹരീതിക്കുള്ള ദോഷങ്ങള്‍ ഇവയെക്കുറിച്ചൊക്കെ അവരുടെ ഭാഷണം എത്ര കുറയ്ക്കുന്നോ അത്രയും അവര്‍ക്കു നന്ന്. ഹിന്ദു സമുദായത്തെക്കുറിച്ച് ക്രിസ്തീയമതപ്രചാരകര്‍ വരച്ചുകാട്ടുന്ന കാല്പനിക ചിത്രങ്ങളെ വെളിച്ചമായി മാറ്റുന്ന യഥാര്‍ത്ഥചിത്രങ്ങള്‍ ചില നാടുകള്‍ക്കു കാട്ടാനുണ്ടാകാം. പക്ഷേ, എന്റെ ജീവിതത്തൊഴില്‍ ശമ്പളം പറ്റുന്ന ഒരു വിനിന്ദകനാകയല്ല. ഹിന്ദുസമുദായം പൂര്‍ണ്ണമാണെന്നു പറയാന്‍ ഞാന്‍ ഒരിക്കലും മുതിരുകയില്ല: അതിലെ ന്യൂനതകളെക്കുറിച്ചും, ശതകങ്ങളായി നീണ്ടുനിന്ന ദുരിതങ്ങളുളവാക്കിയ തിന്മകളെക്കുറിച്ചുമുള്ള ബോധം എന്നേക്കാള്‍ അധികം മറ്റാര്‍ക്കുമില്ല. വൈദേശികരായ സ്നേഹിതന്മാരെ, നേരായ അനുകമ്പയോടുകൂടി സഹായിക്കാനാണ്, നശിപ്പിക്കാനല്ല, നിങ്ങള്‍ വരുന്നതെങ്കില്‍, നന്ന്: ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. മറിച്ച്, നിലംപരിശായ ഒരു ജനതയുടെ തലയില്‍ സ്ഥാനത്തും അസ്ഥാനത്തും, ഇടവിടാതെ, ശകാരം ചൊരിഞ്ഞ് സ്വന്തം ജനതയുടെ മേന്മ വിജയപൂര്‍വ്വം സ്ഥാപിച്ചെടുക്കയാണ് ഉദ്ദേശ്യമെങ്കില്‍, ലോകത്തുള്ള മറ്റെല്ലാ ജനതകളെയുംകാള്‍ സന്മാര്‍ഗനിഷ്ഠ കൂടുതലാണ് ഹിന്ദുവംശത്തിന് എന്നു കാണപ്പെടും.

ഭാരതത്തില്‍ ഒരിക്കലും മതത്തിന്റെമേല്‍ ചങ്ങലയിട്ടിരുന്നില്ല. ഇഷ്ടദേവത, മതവിഭാഗം, ഗുരു - ഇവയെ തിരഞ്ഞെടുക്കുവാനുള്ള ആരുടെയും സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെട്ടുമില്ല. അങ്ങനെ, മറ്റൊരിടത്തുമില്ലാത്ത മട്ടില്‍, മതം വളര്‍ന്നു. മതവിഷയത്തില്‍ അതിരറ്റ ഈ വൈവിദ്ധ്യം അനുവദിക്കുവാന്‍ മറ്റൊരിടത്ത് ഉറച്ചൊരു നിലപാട് ആവശ്യമായി. ഭാരതത്തില്‍ ഈ ഉറച്ച നിലപാട് സമുദായത്തിലാകട്ടെ എന്നാണ് വെച്ചത്. ഫലമോ, സമുദായം മരവിച്ച് മിക്കവാറും ഉറച്ചു പോയി. സ്വാതന്ത്ര്യമാണല്ലോ വളര്‍ച്ചയ്ക്കുള്ള ഒരേയൊരു ഉപാധി.

(നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് മദ്രാസിലെ സുഹൃത്തുക്കള്‍ വിവേകാനന്ദ സ്വാമിജിയ്ക്ക് അയച്ച അനുമോദനപത്രികയ്ക്കു നല്‍കിയ മറുപടിയില്‍ നിന്നും)

2 അഭിപ്രായങ്ങള്‍:

rudraprayaga പറഞ്ഞു...

Such things are eye-openers.It should be shared.

rudraprayaga പറഞ്ഞു...

Such things are eye-openers.It should be shared.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ